"എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ”



“എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ ” ഇതുണ്ടാക്കിയ തെറ്റിദ്ധാരണ ചില്ലറയൊന്നുമല്ല.
സംഭവം നടക്കുന്നത് ഒരു മലയോര ഗ്രാമത്തിലെ,  വിദ്യാഭ്യാസം അയലത്തുകൂടി പോയിട്ടില്ലാത്ത ഒരു  കോളനിയില്‍.
ഇതു പറഞ്ഞോണ്ട് നടക്കുന്നത് നമ്മുടെ കുഞ്ഞബ്ദു ആണ്, കുഞ്ഞബ്ദു ആരെന്നല്ലേ.....  അബുബക്കറിന്‍റെയും അമിനയുടെയും ഒരേയൊരു  ഒരേയൊരു മകനാണ് കുഞ്ഞബ്ദു.

“എന്‍റുമ്മേന്‍റെ ബയറ്റില് കുഞ്ഞാഞ്ഞ ” ...സംഭവം പാട്ടായി .....എങ്ങനെ എന്നല്ലേ,    പാട്ടകാന്‍ കാരണം കുഞ്ഞബ്ദു തന്നെ.  
ആ പരിസരത്തെ ഏറ്റവും നല്ല റേഡിയോ ആണ് കുഞ്ഞിത്താത്ത, ഹാ അതൊരു  കുഞ്ഞന്‍ താത്ത തന്നെ ആണ്, പൊക്കം കുറഞ്ഞ് തടിച്ചുരുണ്ട് ഒരു പഹയത്തി!, ചെവിയില്‍ എന്തു കേട്ടാലും,  പ്രത്യകിച്ചു ആരുടെയെങ്കിലും കുറ്റം, അതു എപ്പോത്തന്നെ അങ്ങാടീല്‍ പട്ടാക്കുന്ന കാര്യം പുള്ളിക്കാരി ഏറ്റു. 

അമിനയുടെയും അബുബക്കറിന്‍റെയും അയല്‍വാസി ആണ് നമ്മുടെ കുഞ്ഞിത്താത്ത. കുഞ്ഞബ്ദു ഒരുദിവസം കുഞ്ഞിതാത്തയുടെ കുടിലേക്ക് ചാടിതുള്ളിചെന്നു, എന്തിനെന്നല്ലേ കുഞ്ഞിതാത്തയെ  സോപ്പിടാന്‍ , അവരുടെ വീട്ടുവളപ്പില്‍ ഒരു  കുഞ്ഞന്‍ മാവുണ്ട്, നിറയെ കണ്ണിമാങ്ങയും, അതു പറിക്കാനാണ് കുഞ്ഞബ്ദു കുഞ്ഞിത്താത്തയെ സോപ്പിടുന്നത്.

ചെന്നയുടനെ അബ്ദു വീട്ടിലെ  വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി. കുഞ്ഞിതാത്ത ചെവി വട്ടം പിടിച്ചിരുന്നു  ( ആമിനയെ കുറിച്ച് കുറ്റം  പറയാന്‍ എന്തെങ്കിലും കിട്ടുമോന്നറിയാന്‍ ) പക്ഷെ കഷ്ടം! അതിനു തക്കതായ ഒന്നും തന്നെ അന്നു കുഞ്ഞബ്ദുവില്‍ നിന്നും കിട്ടിയില്ല. ആമിനയും കുഞ്ഞിത്താത്തയും അത്ര രസത്തിലല്ല. കാരണം താത്തയുടെ പരദൂഷണം പറയുന്ന സ്വഭാവം തന്നെ. അമിനയ്കതു പിടിക്കില്ല, “ഹോ.... അവള് ബല്ല്യ പുണ്യാളത്തി” . അമിന പൊയ്ക്കഴിയുമ്പോള്‍ താത്ത പിറുപിറുക്കും. 

മറ്റുള്ളവരുടെ കുറ്റം അമിനയോടു പറയുമ്പോള്‍  അവള്‍ ദേഷ്യപ്പെടും. അതുകൊണ്ടുതന്നെ കുഞ്ഞിത്താത്തയ്ക്ക് ആമിനയെ  കണ്ണില്‍ കണ്ടുകൂട.
ഒരു ദിവസം കുഞ്ഞിതാത്ത അങ്ങാടിയിലേക്ക്  പോകാന്‍ വേണ്ടി ഇടവഴിയിലേക്ക് ഇറങ്ങിയ നേരം കുഞ്ഞബ്ദു തന്‍റെ   വീടുവളപ്പില്‍ നിന്നും “ഠപ്പേ” ഇന്ന ശബ്ദത്തോടെ ചാടി താത്തയുടെ മുന്നിലേക്ക്‌ വീണു, താത്തയുടെ ജീവന്‍ പോയില്ല എന്നെ ഉള്ളു താത്ത വല്ലാതെ പേടിച്ചു പോയി അവനെ ഒന്ന് പ്രാകുകയും ചെയ്തു “  കൊണം പിടിക്കില്ല നാശം......ഈജു പള്ളിക്കൂടത്തില്‍ പോയില്ലേ” താത്ത ചോതിച്ചു. “ഇല്ലന്നേ ബാപ്പേം ഉമ്മേം അശോത്രീല് പോയീരീന്നു അതാ ഞമ്മള് പള്ളിക്കൂടത്തീ പോകഞ്ഞേ, ഉമ്മാന്‍റെ ബയറ്റില് ഒരു കുഞ്ഞാഞ്ഞീണ്ടെന്നു പറഞ്ഞു ഡാക്കിട്ടര്‍” താത്ത ഞെട്ടിപ്പോയി “ഇന്‍റെ റബ്ബേ ഇതെന്താ ഞമ്മള് കേട്ടത് അമിനയ്ക്ക് ബയറ്റിലുണ്ടെന്നോ” താത്തയ്ക്ക് സന്തോഷംകൊണ്ട്  തുള്ളിച്ചാടാന്‍ തോന്നി, കാരണം ആമിനയെ കുറിച്ച് കുറ്റം പറഞ്ഞു നടക്കാന്‍ ഒരു കാരണം കിട്ടി. 

സംഭവം നാട്ടില്‍ പാട്ടായി, കുഞ്ഞിത്താത്ത പാട്ടാക്കി എന്ന് വേണം പറയാന്‍. ആളുകള്‍ ആമിനയെക്കുറിച്ച് രഹസ്യമായിട്ടും പരസ്യമായിട്ടും അടക്കം പറഞ്ഞു തുടങ്ങി. വഴിയിലൂടെ   നടക്കുമ്പോള്‍ ആളുകള്‍ തന്നെ നോക്കി കുശുകുശുക്കുന്നത് ആമിനയും കണ്ടിരുന്നു. ഈ കുശുമ്പ്‌  പറച്ചിലില്‍ ഒന്നും താല്പര്യം ഇല്ലാത്തത് കൊണ്ട്  അവള്‍ അതു എന്താന്ന് ചികയാന്‍ പോയില്ല.

സാധാരണയായി വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഗര്‍ഭിണി  ആകുന്നതില്‍ അതിശയം ഇല്ല, പക്ഷെ ആമിനയുടെ കാര്യത്തില്‍ അങ്ങനെ അല്ല., കാരണം കുഞ്ഞബ്ദു ഉണ്ടായ സമയത്ത് ആമിനയ്ക്ക്,  ചില  ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, ഇനി ഗര്‍ഭിണി ആകരുതെന്ന്  ഡോക്ടര്‍ നിര്‍ദേശിച്ചത് കൊണ്ട് അന്നേ തന്നെ അബുബക്കറിനെ പിടിച്ചു കുട്ടികളുണ്ടാകാതിരിക്കാനുള്ള വന്ധ്യംകരണശസ്‌ത്രക്രിയ ചെയ്തിരുന്നു. നാട്ടുകാര്‍ക്ക്‌ ഇതു നന്നായിട്ട് അറിയാവുന്നത് കൊണ്ടാണ് ഈ കോലാഹലം മുഴുവനും ഉണ്ടാക്കുന്നത്. അബുബക്കറിനു കുട്ടികള്‍ ഉണ്ടാകില്ല പിന്നെ ആമിനയുടെ വയട്ടിലുള്ളത് ആരുടെ കുട്ടിയാണ്, ആമിനയുടെ ചാരിത്ര്യത്തില്‍ അല്ലാവര്‍ക്കും സുംശയമായി. അതങ്ങനെ എരിച്ചിലും പുകച്ചിലുമായി ആളുകളുടെ ഇടയില്‍ കത്തിപ്പടര്‍ന്നുകൊണ്ടിരുന്നു.

അമിനയോടു ഈ വിശേഷം നേരിട്ട് ചോതിക്കാഞ്ഞിട്ടു കുഞ്ഞിത്താത്തയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. പക്ഷെ അമിന ആ പരിസരത്തൊന്നും അടുപ്പിക്കുന്നുമില്ല. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു ദിവസം ആമിനയുടെ ഉമ്മയും, ബാപ്പയും (അവര്‍ തലേദിവസം തന്നെ എത്തിയിരുന്നു) അബുബക്കറും, കുഞ്ഞബ്ദുവും, ആമിനയും കൂടി ഒരു  ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് കണ്ടതു, അവരുടെ കയ്യില്‍ കെട്ടും ഭാണ്ഡവും ഒക്കെ ഉണ്ട്, ആമിനയുടെ ഉമ്മ  കയ്യില്‍ ഒരു പുതിയ പായും തലയണയും മടക്കി പിടിച്ചിട്ടുണ്ട്, കുഞ്ഞിത്താത്തയ്ക്ക് ഒന്നും കത്തിയില്ല  “ ഈ പേഴച്ചോളെന്താ ഇപ്പളെ പെറമ്പോണോ ബയര്  ബീര്‍ക്കാന്‍ പോലും ദേവസി ആയില്ല്ലാലോ ”, “ ഇന്‍റെ പടച്ചോനെ! ചിലപ്പോ ഓള് അതിനെ കളയാന്‍ പോണേരിക്കും” അമിന മനസ്സില്‍ പറഞ്ഞു പിന്നെ സമയം കിട്ടിയപ്പോളെല്ലാം നാട്ടുകാരോടും.

അങ്ങനെയിരിക്കെ ആ നാട്ടിലെ അങ്ങാടീല്‍ ചന്ത നടക്കുന്ന ദിവസം ഒരു തിങ്കളാഴ്ച അയിരിന്നു ചന്നം പിന്നം ചെറിയ മഴയുണ്ട്, എന്നാലും ചന്തയ്ക്ക് നല്ല തിക്കും തിരക്കും ആണ് അവിടത്തുകാരുടെ ഏക ആശ്രയം ആണ് ഇവിടം ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എല്ലാവരും എവിടെ നിന്നാണ് വാങ്ങുക. അങ്ങനെ തിരക്കുള്ള ആ ദിവസം പെട്ടുന്നു അതിലൂടെ ഒരു ആംബുലന്‍സ് കടന്നു പോകുന്നത് അല്ലാവരും കണ്ടു, “ ഇതാരാപ്പോ ഈ  ബണ്ടീല്‍ ” കുഞ്ഞിത്താത്തയടക്കം അല്ലാവരും  തമ്മില്‍  തമ്മില്‍ ചോതിച്ചു. ആര്‍ക്കും ഒരെത്തുംപിടിയും കിട്ടിയില്ല. പത്ത്‌ പതിനഞ്ചു മിനിട്ടുകള്‍ക്ക് ശേഷം ആംബുലന്‍സ് തിരിച്ചു പോയി. ചന്തയില്‍ എല്ലാവരും അവരവരുടെ ജോലികളിലേക്ക് വീണ്ടും മുഴുകി.

കുഞ്ഞിത്താത്തയ്ക്ക് അന്നൊരു സുഖം തോന്നിയില്ല അവരന്നു സാധനങ്ങള്‍ വാങ്ങിച്ചു അന്നു പെട്ടെന്ന് വീട്ടിലേക്കു തിരിച്ചു പോരുകയായിരുന്നു, വീടിന്‍റെ ഇടവഴിയിലേക്ക് കടന്നപ്പോള്‍ അതാ  ആളുകള്‍  ധൃതിയില്‍ നടന്നു പോകുന്നു അവരുടെ ലക്‌ഷ്യം ആമിനയുടെ വീടാണ്, കുഞ്ഞിത്താത്ത കാര്യം തിരക്കി “അമിനേന്‍റെ ബീട്ടിലേക്ക് ആംബുലന്‍സ് വന്നിട്ട് പോയി എന്താന്ന് അന്വഷിക്കാന്‍ പൂവാ ഞങ്ങ”  കൂട്ടത്തില്‍  മാന്യന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ പറഞ്ഞു. കുഞ്ഞിത്താത്തയ്ക്ക് ഒന്നും മനസിലായില്ല എങ്കിലും അവര്‍  ധൃതിയില്‍ വീട്ടിലേക്കു നടന്നു. 

ദൂരെനിന്നും അവര്‍ കണ്ടു അമിനേടെ വീട്ടില്‍ ആള്‍കൂട്ടം, സാധനങ്ങള്‍ എല്ലാം വീട്ടില്‍ വച്ചിട്ട് ആമിനയും ചെന്നു അങ്ങോട്ട്‌, അമിന നെഞ്ചത്ത് കൈ വച്ചു വിളിച്ചു “ ന്‍റെ പടച്ചോനെ ഇതെന്താ ഈ കാണുന്നെ” അവര്‍ സ്തംഭിച്ചു നിന്നുപോയി.

ആമിനയെ  വെള്ളയില്‍ പുതപ്പിച്ചു ഒരു  തഴപ്പായില്‍  താഴെ കിടത്തിയിരിക്കുന്നു. ആമിനയുടെ ഉമ്മ മാറത്തടിച്ചു നിലവളിക്കുന്നുണ്ട്, അബുബക്കര്‍  കോലായില്‍ ഒരു മൂലയ്ക്ക് ഇരുന്നു വിതുമ്പുന്നുണ്ട് “ ഇജ്ജു നിന്നെക്കൊണ്ടു അവുംപോലെ നോക്കീലെ എന്നിട്ടും പടച്ചോന്‍  തന്നില്ലേല്‍ പിന്നെ എന്താ ചെയ്യാ” ആമിനയുടെ ബാപ്പ അബുബക്കറെ സമാധാനിപ്പിച്ചു.

താത്ത അവിടെയെല്ലാം കുഞ്ഞബ്ദുവിനെ തിരഞ്ഞു, അവന്‍ വീടിന്‍റെ പുറകു വശത്ത് അലക്കുകല്ലില്‍ കയറി ചമ്രം പടിഞ്ഞിരിക്കുന്നു. താത്ത പതിയെ അവന്‍റെ അടുത്തേക്ക്‌ ചെന്നു, അവന്‍ താത്തയെ നോക്കി ഒന്ന് തേങ്ങി. “ ഉമ്മിചിക്ക് എന്താ പറ്റിയെ, നിങ്ങള്‍ എവിടെര്ന്നു ഇത്രേം ദീസം” താത്ത ചോതിച്ചു. “ഉമ്മിച്ചീടെ ബയറ്റിലെ കുഞ്ഞാഞ്ഞ  കളയാന്‍ ആപ്പത്രീല് പോയതാ” അബ്ദു പറഞ്ഞു. പെട്ടെന്ന് അവിടേക്ക് അവനെ അന്വാഷിച്ചു അമിനേടെ  മൂത്ത  നാത്തൂന്‍  വന്നു. അവരാണ് താത്തയോട് വിശേഷങ്ങള്‍ അല്ലാം പറഞ്ഞത്. ആമിനയുടെ വയറ്റില്‍ ഒരു ചെറിയ തേങ്ങയുടെ വലിപ്പമുള്ള ഒരു  ട്യുമര്‍ ഉണ്ടായിരുന്നു  അതെടുത്ത് കളയാന്‍ ദൂരെയുള്ള ആശുപതിയില്‍ പോയിരിക്കുക ആയിരുന്നു,   രക്ഷപെടാന്‍ പ്രയാസം ആണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നത്രെ 

 ‘തേങ്ങയുടെ വലിപ്പമുള്ള ട്യുമര്‍ എന്ന്  ഡോക്ടര്‍ പറയുന്നത് കേട്ടിട്ടാണ് കുഞ്ഞബ്ദു ഉമ്മേന്‍റെ  ബയറ്റില്‍ കുഞ്ഞാഞ്ഞ എന്ന് പറഞ്ഞുകൊണ്ട് നടന്നത്‌’ സത്യം എന്തെന്ന് ചോതിച്ചറിയാതെ ആമിനയെക്കുറിച്ച് അപവാദം പറഞ്ഞു  പരത്തിയതില്‍ താത്തയ്ക്കു സങ്കടം  സഹിക്കാന്‍ കഴിഞ്ഞില്ല, അവര്‍ മുണ്ടിന്‍റെ തലം കൊണ്ട് കണ്ണു തുടച്ചു മെല്ലെ വീട്ടിലേക്കു നടന്നു. അപ്പോഴും ആമിനയുടെ ഉമ്മ അലമുറയിടുന്നുണ്ടായിരുന്നു. പിന്നീടൊരിക്കലും കുഞ്ഞിത്താത്ത ആരെയും കുറിച്ച് പരദൂഷണം പറഞ്ഞിട്ടില്ല.

Comments

Popular posts from this blog

Kerala's Traditional Kozhuva Curry or Natholi Curry Simple Method

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?