ചിന്നുവിന്‍റെ മഴക്കാലം

                പടിഞ്ഞാറു നിന്നും നല്ല കാറ്റ് വീശിയടിക്കുന്നു, മണ്ണെണ്ണ വിളക്കിന്‍റെ തിരി ഇപ്പോള്‍ കെടുമെന്ന മട്ടില്‍ ചാഞ്ഞും ചരിഞ്ഞും കാറ്റിന്‍റെ താളത്തിനൊത്ത് ആടിക്കളിക്കാന്‍ തുടങ്ങി, ചിന്നു ചെന്നു വാതിലടച്ചു, അവള്‍ക്കു  തണുക്കാന്‍ തുടങ്ങിയിരുന്നു, "ഇനിയും അച്ഛന്‍ വന്നില്ലല്ലോ അമ്മേ" ചിന്നു അമ്മയോട് ചോതിച്ചു. അമ്മ അടുക്കളയില്‍ രാത്രിയിലേക്കുള്ള കൂട്ടാന്‍ വയ്ക്കുന്ന തിടുക്കത്തിലായിരുന്നു, അവര്‍ മറുപടിയൊന്നും പറഞ്ഞില്ല.  സമയം ഏതാണ്ട് എഴുമണിയോട് അടുത്തിരുന്നു, ചിന്നുവിന് ദേഷ്യം വന്നു. "അല്ലെങ്കിലും അതെ ഈ അമ്മയോട് ഒരു പ്രാവശ്യം ചോദിച്ചാലൊന്നും മറുപടി കിട്ടൂല്ല" ചിന്നു പിറുപിറുത്തുകൊണ്ട് പുസ്തക സഞ്ചിയെടുത്തു പഠിക്കാനെന്ന വ്യജേന മണ്ണെണ്ണ വിളക്കിന്‍റെ മുന്‍പിന്‍ ചമ്രം പടിഞ്ഞിരുന്നു. മലയാളം പുസ്തകം എടുത്തു നിവര്‍ത്തി വച്ചു. ചിന്നുവിന് ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല വല്ലാതെ തണുക്കുന്നു, അച്ഛനുണ്ടായിരുന്നെങ്കില്‍ അച്ഛന്‍റെ ചൂടുപറ്റി ഇരിക്കാമായിരുന്നു. അവള്‍ എണീറ്റു വീടിന്‍റെ പടിഞ്ഞാറെ വശത്തുള്ള ജനല്‍ പതിയെ തുറന്നു, ശബ്ദം കേട്ടാല്‍ അമ്മയുടെ വഴക്ക് കേള്‍ക്കും. ജനല്‍ തുറന്നപ്പോള്‍ത്തന്നെ മഴത്തുള്ളികള്‍ മുഖത്തേക്ക് തെറിച്ചു, രണ്ടു മൂന്നു തുള്ളി ചിന്നുവിന്‍റെ നാവിലേക്കും അവള്‍ അതു നുണഞ്ഞിറക്കി.

               ചിന്നു ദൂരേക്ക് നോക്കി, ഒന്നും കണാന്‍ കഴിയുന്നില്ല, വഴിയേതാണ്  തോടേതാണെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ. കുറച്ചു നേരം ചിന്നു അവിടെ തന്നെ നിന്നു, പെട്ടെന്ന് ദൂരേന്നു എന്തോ പ്രകാശം അടുത്തു വരുന്നത് പോലെ തോന്നി, ചിന്നു ഇമയനക്കാതെ സൂക്ഷിച്ചു നോക്കി നിന്നു, പ്രകാശത്തിന്‍റെ വ്യാപ്തി കൂടിക്കൂടി വന്നു, ഏതാണ്ട് ചിന്നുവിന്‍റെ വീടിനു അടുത്തോളം എത്തി," ഓ അതു ശരി ഓട്ടോറിക്ഷയാണല്ലോ അച്ഛന്‍ വന്നതായിരിക്കും", " അമ്മേ അച്ഛന്‍ വന്നു " ചിന്നു അടുക്കളഭാഗത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് ഓടിച്ചെന്നു വാതില്‍ തുറന്നു. അപ്പോഴേക്കും ആ ശകടം ദൂരേക്ക്‌ മറഞ്ഞുപോയിരുന്നു. ചിന്നു നിരാശയോടെ വീണ്ടും വാതിലടച്ച്‌ പുസ്തകത്തിനു മുന്‍പില്‍ത്തന്നെ ചടഞ്ഞുകൂടി. അപ്പോഴതാ അമ്മയുടെ  ശബ്ദം "അച്ചന്‍ വനെന്നു പറഞ്ഞിട്ടെവിടെ മോളേ "
അമ്മ സാരിത്തുമ്പില്‍ കൈതുടച്ചുകൊണ്ട് അടുക്കളയില്‍നിന്നും ധൃതിയില്‍ ചിന്നുവിന്‍റെ അടുത്തേക്ക് വന്നു,  "അതു വേറെ ആരോ ആയിരുന്നു" ചിന്നു മറുപടി പറഞ്ഞു.

           "ശ്രീയേട്ടനെന്താണാവോ വൈകുന്നേ മഴയായതു കൊണ്ടാകും" അവര്‍ സ്വയം പറഞ്ഞു ആശ്വസിച്ചു, ചിന്നുവിനെ അടുത്ത് ഒരു തഴപ്പായ നിവര്‍ത്തിയിട്ടു ഒന്ന് നടു നിവര്‍ത്താന്‍ എന്നോണം അതില്‍ കിടന്നു , ചിന്നുവിനോട് തണുപ്പത്ത് ഇരിക്കാതെ പായില്‍ ഇരുന്നു പഠിക്കാന്‍ ആവശ്യപ്പെട്ടു. കേട്ടപാതി ചിന്നു അമ്മയുടെ പഞ്ഞിപോലത്തെ വയറിനോട് ഒട്ടിച്ചേര്‍ന്നിരുന്നു. സമയം ഏതാണ്ട് 8 മണിയായി, ചിന്നുവിന് ക്ഷമ നശിച്ചു "അച്ചനെ കാണുന്നില്ലല്ലോ " അവള്‍ അമ്മയെ നോക്കി ജോലിചെയ്തു ക്ഷീണം കൊണ്ടാകാം അമ്മ മയക്കത്തിലാണ്. അവള്‍ ശബ്ദമുണ്ടാക്കാതെ പതിയെ ഏഴുന്നേറ്റു പുറത്തേക്കുള്ള വാതില്‍ തുറന്നു , മഴ ഒന്ന് തോര്‍ന്നിട്ടുണ്ട്‌ എന്നാലും ചാറ്റല്‍മഴയുണ്ട്.

         വീടിനു മുന്‍പിലൂടെ അയലത്തെ പറമ്പില്‍ നിന്നും തോട് നിറഞ്ഞു വെള്ളം കുത്തിയൊഴുകുന്നുണ്ട്, ചിന്നു അതിലേക്കു കണ്ണെടുക്കാതെ നോക്കി നിന്നു മഴവെള്ളത്തിലൂടെ ചെറിയ മീനുകള്‍ വരാറുണ്ട്, അച്ഛന്‍ പലപ്പോഴും അതിനെ പിടിച്ചു വറുത്ത് ചിന്നുവിന് കൊടുത്തിട്ടുണ്ട്‌, നല്ല രുചിയാണ്.  പെട്ടെന്ന് വെള്ളത്തില്‍ ഒരു തിളക്കം പോലെ എന്തോ ഒന്ന് അനങ്ങുന്നത് ചിന്നു കണ്ടു , ചിന്നു മുറ്റത്തേക്കിറങ്ങി നോക്കി, മീനാണെന്ന് തോന്നുന്നു , ചിന്നു പതിയെ അതിനടുത്തേക്ക് ചെന്നു വെള്ളത്തില്‍ തിളക്കം കണ്ട ഭാഗത്തേക്ക് കൈയ്യിട്ടു ഒറ്റപ്പിടുത്തം പിടിച്ചു പെട്ടെന്ന് അതു കയ്യില്‍ കടിച്ചു ഒപ്പം കയ്യില്‍ നിന്നും വഴുതി പോയി, ചിന്നു വെള്ളത്തില്‍നിന്നും കൈവലിച്ചു എല്ലാം ഒരു നിമിഷം കൊണ്ട് സംഭവിച്ചു, ചിന്നുവിനു കൈ വേദനിച്ചു നോകിയപോള്‍ ചെറുതായിട്ട് ചോര പോടിയുന്നുണ്ട് , "ചിന്നൂ!!!!!!! .........." പുറകില്‍നിന്നും ദേഷ്യത്തോടെ അച്ഛന്‍റെ ശബ്ദം, ചിന്നു ഞെട്ടിപ്പോയി,വേദനിക്കുന്ന കൈ അവള്‍ പിറകിലേക്ക് മറച്ചു പിടിച്ച് അച്ഛന്‍റെ അരികിലേക്ക് ഓടിച്ചെന്നു,  അയാള്‍ അവളെ തല്ലാന്‍ കൈ ഓങ്ങിയതാണ് പിന്നെ വേണ്ടന്നു വച്ചു,. ചിന്നുവിനെയും കൊണ്ട് അയാള്‍  അകത്തേക്ക് കയറി, ഒപ്പം ഭാര്യക്ക്‌ ഒരു ശകാരവും " നീ എന്താ മോളെ ശ്രദ്ധിക്കുന്നില്ലേ അവള്‍ വെള്ളത്തില്‍ കളിക്കുകയായിരുന്നു" .

            നനഞ്ഞ ഷര്‍ട്ടും മുണ്ടും മാറിഅയാള്‍ ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്നു പതിവുള്ള ചൂട് കട്ടന്‍ ചായയ്ക്ക് വേണ്ടി, ഭാര്യ ധൃതിയില്‍ ചായയുമായി വന്നു കൂടെ പലഹാരവും ഉണ്ട്, അയാള്‍ പതിയെ ചൂട് ചായ ഊതി ഊതി കുടിച്ചു തുടങ്ങി, " ചിന്നു എവിടെ ഇന്നെന്താ അവള്‍ക്ക് അച്ചന്‍റെ പങ്കു വേണ്ടേ" അയാള്‍ ഭാര്യയോട്‌ ചോതിച്ചു. "ശരിയാണല്ലോ ഞാന്‍ നോക്കാം" അവര്‍ അകത്തേക്കു നടന്നു.

             "ഇതെന്താ പതിവു തെറ്റിയോ നീ നേരത്തെ ഉറങ്ങാന്‍ പോകുകയാണോ?", താഴെ പായയില്‍ കിടന്നിരുന്ന ചിന്നു അമ്മയുടെ ശബ്ദം കേട്ടു ദയനീയമായി തലയുയര്‍ത്തി നോക്കി. " എന്താ മോളേ നിനക്ക്" അവര്‍ക്ക് വേവലാതിയായി "എഴുന്നേറ്റു വന്നെ ദേ അച്ഛന്‍ വിളിക്കുന്നു" അവര്‍ അവളെ പൊക്കിയെടുത്തു അച്ഛന്‍റെ മടിയില്‍ വച്ചു കൊടുത്തു. " എന്താ മോള്‍ക്ക് പറ്റിയത് അച്ഛന്‍ വഴക്ക് പറഞ്ഞിട്ടാണോ " അയാള്‍ ചോതിച്ചു. "ചിന്നു പെട്ടെന്ന് ഭയന്നിട്ടെന്നോണം കൈ അച്ഛന് നേര്‍ക്ക്‌ നീട്ടി , തള്ളവിരലിന്‍റെ പുറം ഭാഗത്ത് പിന്നുകൊണ്ട് കുതിയെന്നോണം രണ്ടു പാട് ചെറുതായിട്ട് രക്തം പൊടിഞ്ഞിട്ടുണ്ട്‌" അയ്യോ മോളേ ഇതെന്തു പറ്റി ....." ഞാന്‍ മീനെ പിടിച്ചപ്പോ മീന്‍ എന്നെ കടിച്ചതാ  എനിക്ക് വേദനിക്കുന്നു" പറഞ്ഞതും അവള്‍ കരച്ചില്‍ തുടഞ്ഞി. അയാള്‍ ഞെട്ടിപ്പോയി " എന്‍റെ ദൈവമേ പാമ്പിന്‍റെ കടിയേറ്റതു പോലെയുണ്ടല്ലോ നീ മോളെ എടുത്തേ ഞാന്‍ ഷര്‍ട്ട്‌ ഇടട്ടെ നമുക്ക് വൈദ്യരുടെ അടുത്തു എത്തണം ഉടനെ" ചിന്നുവിനെ ഭാര്യയുടെ കൈയിലേക്ക്‌ കൊടുത്തിട്ട് അയാള്‍ അകത്തേക്കു ഓടി, ചിന്നുവും അമ്മയും ഒരുമിച്ചു കരയാന്‍ തുടങ്ങി. ഷര്‍ട്ട്‌ ധരിച്ചു പുറത്തേക്കു വന്ന അയാള്‍ ധൃതിയില്‍ അവരുടെ കൈയില്‍ നിന്നും ചിന്നുവിനെ എടുത്ത് പുറത്തേക്ക് ഓടി പിറകെ ചിന്നുവിന്‍റെ അമ്മയും, രണ്ടു വീടിനപ്പുറം ഒരു വീട്ടില്‍ ഓട്ടോറിക്ഷ ഉണ്ട് അവിടേക്കാണ് അവര്‍ ഓടിയത്, ഒരുകണക്കിന് ഓട്ടോ പിടിച്ചു അവര്‍ വൈദ്യരുടെ വീട്ടില്‍ എത്തി, വൈദ്യര്‍ ചിന്നുവിനെ അകത്തേക്ക് കൊണ്ടുവരാന്‍ പറഞ്ഞു  അയാള്‍ ചിന്നുവിനെ പരിശോതിക്കാന്‍ തുടങ്ങി "വിഷം തീണ്ടിയതിന്‍റെ ലക്ഷണം ഒന്നും കാണുന്നില്ല, വല്ല കുട്ടയോ ചേരയോ മറ്റോ ആയിരിക്കും എന്നാലും മരുന്ന് കഴിക്കണം " നീട്ടി ഒന്ന് മൂളിയിട്ട് വൈദ്യര്‍ ചിന്നുവിന്‍റെ അച്ഛനോട് പറഞ്ഞു ...........  എല്ലാവര്‍ക്കും ആശ്വാസം ആയി  "മരുന്ന് തരാം പക്ഷെ  പത്യം നോക്കണം" വൈദ്യര്‍ കൂട്ടിച്ചേര്‍ത്തു. " എന്തു വേണേലും ചെയ്യാം എന്‍റെ കുട്ടിക്ക് ഒരാപത്തും വരാതിരുന്നാല്‍ മതി" പേടിച്ചിട്ടെന്നോണം ചിന്നുവിന്‍റെ അച്ഛന്‍ പറഞ്ഞു.

           ഈശ്വര കടാക്ഷം കൊണ്ട് ചിന്നുവിന് ഒന്നും സംഭവിച്ചില്ല പക്ഷെ അവള്‍ക്കു ഒരു രാത്രി മുഴുവനും ഉറങ്ങാതെ മരുന്നും കഴിച്ചു ഇരിക്കേണ്ടി വന്നു. ചിന്നു ഉറങ്ങാതെ ഇരിക്കാന്‍ വേണ്ടി അവളുടെ  അച്ഛനും അമ്മയും ഒരുപാട് പരിശ്രമിക്കേണ്ടി വന്നു. അതില്‍ പിന്നെ മഴ വന്നാല്‍ ചിന്നു അകത്തു തന്നെ കഴിച്ചു കൂട്ടും.മഴവെള്ളത്തില്‍ ഒഴുകിയെത്തുന്ന മീനിനോടു പിന്നെ അവള്‍ക്കു ഒരാശയുംതോന്നിയിട്ടില്ല.





Comments

Popular posts from this blog

Kerala's Traditional Kozhuva Curry or Natholi Curry Simple Method

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?